ന്യൂഡൽഹി: പുരുഷന്മാരെ സ്ത്രീകൾ ഉപദ്രവിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ ദേശീയ തലത്തിൽ വനിതാ കമ്മീഷന് സമാനമായി 'ദേശീയ പുരുഷ കമ്മീഷൻ' വേണമെന്നും ആവശ്യമുയർത്തി സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ. സമീപ കാലത്തുണ്ടായ ഏതാനും സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം 'പുരുഷ കമ്മീഷൻ' ആവശ്യവുമായി കാമ്പയിൻ നടത്തുന്നത്. നോയിഡയിൽ ഏതാനും ദിവസങ്ങൾ മുമ്പ് സുരക്ഷ ജീവനക്കാരനെ അഭിഭാഷകയായ ഭാവ്യ റോയ് അകാരണമായി മർദ്ദിച്ച സംഭവം വിവാദമായിരുന്നു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം പുരുഷന്മാരുടെ നേരെയുള്ള അതിക്രമത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് 'പുരുഷ കമ്മീഷൻ' വാദക്കാർ ചൂണ്ടിക്കാട്ടുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ നോയിഡയിൽ ഇ-റിക്ഷ ഡ്രൈവറെ പൊതുമധ്യത്തിൽ മർദ്ദിച്ച സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. കിരൺ സിങ് എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. 17 തവണയാണ് ഇവർ റിക്ഷ ഡ്രൈവറെ മുഖത്തടിച്ചത്. ഇവരുടെ കാറും റിക്ഷയും ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ മകൾ മിലാരി ഛധ്തേ ഒരു ഡോക്ടറെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു. ഐസ്വാളിലെ ത്വക്ക് രോഗവിദഗ്ധനെയാണ് മിലാരി ഛങ്തേ മർദ്ദിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തിയ മിലാരിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതിൽ പ്രകോപിതയായായിരുന്നു മർദ്ദനം. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്‍സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതുകേട്ട് രോഷാകുലയായ മിലാരി ഡോക്ടറുടെ മുഖത്തടിച്ചു. വിവാദമായതോടെ സംഭവത്തിൽ മാപ്പു പറഞ്ഞ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. നവി മുംബൈയിൽ മദ്യപിച്ചെത്തിയ യുവതി പൊലീസുകാരനോട് മോശമായി പെരുമാറിയ സംഭവമാണ് മറ്റൊരു അതിക്രമമായി ചൂണ്ടിക്കാട്ടുന്നത്.