ഡൽഹി: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മകൾ അശ്വതിയെ ഫോണിൽ വിളിച്ച് വാസുദേവൻ നായരുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരായുകയും എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു ആശ്വസിപ്പിക്കുകയും ചെയ്തു.
അതേസമയം, എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം എം.ടിയുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച എം.എൻ. കാരശ്ശേരി പറഞ്ഞു.
സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ അവസ്ഥ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഹൃദയസ്തംഭനം സംഭവിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.