ന്യൂഡൽഹി: പാർട്ടി ആവശ്യപ്പെട്ടാൽ പ്രസിഡന്റാകാൻ തയാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മത്സരസജ്ജനായി ശശി തരൂരും രംഗത്തിറങ്ങിയതോടെ, 24 വർഷത്തിനു ശേഷം ഗന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകാൻ കളമൊരുങ്ങി. തിരഞ്ഞെടുപ്പു വിജ്ഞാപനം ഇന്നിറങ്ങും.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗന്ധിയോട് ഒരിക്കൽ കൂടി ആവശ്യപ്പെടാൻ ഇന്നു കേരളത്തിലെത്തുമെന്നും അദ്ദേഹം വഴങ്ങിയില്ലെങ്കിൽ 26നു താൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പാർട്ടി എംഎൽഎമാരെ അറിയിച്ചു. ഇന്നലെ ഡൽഹിയിലെത്തിയ ഗെഹ്ലോട്ട് വൈകിട്ട് പാർട്ടി പ്രസിഡന്റ് സോണിയയുമായി 2 മണിക്കൂർ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു സുതാര്യമായിരിക്കുമെന്നും താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും സോണിയ അറിയിച്ചു. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സന്നിഹിതനായിരുന്നു.
പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരാനും അതിനു സാധിച്ചില്ലെങ്കിൽ തന്റെവിശ്വസ്തരിലൊരാളെ മുഖ്യമന്ത്രിയാ ക്കാനുമുള്ള തീവ്രശ്രമം ഗെഹ്ലോട്ട് അണിയറയിൽ നടത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി പദങ്ങൾ ഒരേസമയം വഹിക്കാമെന്നും 'ഒരാൾക്ക് ഒരു പദവി' നയം നാമനിർദ്ദേശത്തിലൂടെ ലഭിക്കുന്ന പദവികൾക്കു മാത്രമാണു ബാധകമെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളിയായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയുകയാണു ലക്ഷ്യം.
പാർട്ടി പ്രസിഡന്റ് ആരാകുമെന്ന ആകാംക്ഷയ്ക്കൊപ്പം രാജസ്ഥാനിൽ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യവും കോൺഗ്രസ് ക്യാമ്പിൽ സജീവമായി. നിയമസഭാ സ്പീക്കറായ സി.പി. ജോഷിയും മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്നുണ്ട്.
അതേസമയം, മറ്റൊരു സ്ഥാനാർത്ഥിയായ ശശി തരൂർ എംപി, രാവിലെഎഐസിസിആസ്ഥാനത്തെത്തി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രിയെ കണ്ട് വോട്ടർ പട്ടിക പരിശോധിച്ചു. 25, 26 തീയതികളിലൊന്നിൽ തരൂർ നാമനിർദ്ദേശ പത്രിക നൽകിയേക്കും. തന്റെ പഴയ സുഹൃത്തിനെകാണാനാണ്എത്തിയതെന്നു പറഞ്ഞ തരൂർ, തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറി. പ്രിയങ്ക വധേരയുമായും തരൂർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.