വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങൾക്കല്ല ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാർക്കോ റൂബിയോ വിശദമാക്കിയത്.
കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമൊരുക്കാൻ ചില സൈനികരെ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ സംഘം മാർച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയർബോൺ സൈനികരേയും പെന്റഗൺ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടികൾ ആഗോളതലത്തിൽ ഊർജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയർത്തിയിരിക്കുകയാണ്.













































































