തൃശൂർ: തൃശൂരിൽ വിവാഹത്തലേന്ന് കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കേയാണ് ദാരുണാന്ത്യം.കരിക്കൊടിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയ നിധിൻ ആദ്യം സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ് നടത്തി. തുടർന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. കനാലിൻ്റെ ആഴം കുറഞ്ഞ ഭാഗത്താണ് നിധിൻ ഇറങ്ങിയതെന്നും പിന്നാലെ അപസ്മാരം വന്ന് മുങ്ങിപ്പോയെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് നടപടികൾ സ്വീകരിച്ചു.
