ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.
ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി.
ഇടുക്കി ചിന്നക്കനാലിലെ 'കപ്പിത്താൻ റിസോർട്ട്' പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടപടികൾ തുടർന്നു വരുന്നതിനിടയിലാണ് കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാട് നടത്തി എന്നുള്ളതായിരുന്നു അന്ന് വിജിലൻസിന്റെ കണ്ടെത്തൽ.