തിരു.: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് അതിശക്തമായ മഴ. വടക്കൻ ജില്ലകളിലാണു കൂടുതൽ മഴ ലഭിച്ചത്.
കാസർകോട് ബായാറിൽ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളിൽ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 7 സെന്റിമീറ്റർ പെയ്താൽ പോലും ശക്തമായ മഴയാണ്. ഇതിലും ഇരട്ടിയിലേറെയാണു പലയിടത്തും പെയ്തത്.
കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂരിലും 15 സെന്റിമീറ്റർ വീതം, കണ്ണൂർ നഗരത്തിലും തളിപ്പറമ്പിലും പൊന്നാനിയിലും 14 സെന്റിമീറ്റർ വീതം, ഇരിക്കൂറിൽ 12 സെന്റിമീറ്റർ, കാസർകോട്ടെ കുഡ്‌ലുവിൽ 11 സെന്റിമീറ്റർ, പാലക്കാട്ടെ തൃത്താലയിൽ 10 സെന്റിമീറ്റർ, കാസർകോട്ടെ ഹൊസ്ദുർഗിൽ 9 സെന്റിമീറ്റർ, തിരുവനന്തപുരം വർക്കലയിലും മലപ്പുറം തവനൂരിലും 8 സെന്റിമീറ്റർ വീതം, കോട്ടയം, പട്ടാമ്പി, പെരിന്തൽമണ്ണ, വടകര എന്നിവിടങ്ങളിൽ 7 സെന്റിമീറ്റർ വീതം എന്നിങ്ങനെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തു ഞായറാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണു പ്രവചനം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ– ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ശക്തി കൂടി വടക്കു കിഴക്കൻ മധ്യപ്രദേശിനു മുകളിലാണു സ്ഥിതി ചെയ്യുന്നത്. രണ്ടു ദിവസത്തിനകം വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിലേക്കു നീങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു നിരോധനവും ഉണ്ട്.
ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്നു തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.