കോട്ടയം: ചരിത്രപ്രസിദ്ധമായതും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ
ഗുരുതര സുരക്ഷാ വീഴ്ച. ക്ഷേത്ര ശ്രീകോവിലിന്റെ ദൃശ്യങ്ങളടക്കം ചിത്രീകരിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ അടിയന്തര നടപടി ആവിശ്യപ്പെട്ട് ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകി.
സംഭവത്തിൽ വലിയ പ്രതിക്ഷേധമാണ് ഭക്തജനങ്ങളുടെ ഭാഗത്തു നിന്നുമുള്ളത്. ഒരു യുട്യൂബ് ചാനലിൽ ഒരാഴ്ച മുമ്പാണ് ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത്. ഒരുപാട് സുരക്ഷാപ്രാധാന്യം നൽകുന്നതാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രപരിസരവും ശ്രീകോവിലും. എന്നാൽ, കൃത്യമായ സുരക്ഷ നൽകിയിട്ടും ഈ ദൃശ്യങ്ങൾ എങ്ങനെ പകർത്തിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. വൻസുരക്ഷാ വീഴ്ചയാണ് ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പരാതി. അമൂല്യനിധികളും ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാനയും ക്ഷേത്രത്തിനുള്ളിലാണു സൂക്ഷിക്കുന്നത്. 2016ൽ ക്ഷേത്രത്തെ സുരക്ഷാമേഖലയായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നാലമ്പലത്തിനുള്ളിൽ ക്യാമറ പ്രവേശിപ്പിക്കുന്നതിനും ആകാശദൃശ്യം പകർത്തുന്നതിനും നിരോധനമുണ്ട്. എന്നാൽ, അത്തരം നിയമങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.