ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
26.4 % രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളമാണ് ഒന്നാമത്. 1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കാൻ തുടങ്ങിയത് ഫെബ്രുവരി പകുതി മുതലാണ്. ഇതേത്തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
എല്ലാ ആശുപത്രികളും ഓക്സിജൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ വസ്തുക്കൾ കരുതണം. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ തോതിൽ പല സംസ്ഥാനങ്ങളിലും ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിൽ ഇൻഫ്ലുവൻസ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇൻഫ്ലുവൻസ വൈറസ്, കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായതിനാൽ രോഗനിർണ്ണയത്തിൽ ഡോക്ടർമാർക്ക് ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ഒഴിവാക്കണം, ആശുപത്രി പരിസരങ്ങളിൽ ആശുപത്രി അധികൃതരും മറ്റ് രോഗികളും മാസ്ക് ധരിക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ടെസ്റ്റ് നടത്തണം. സമ്പർക്കം പരാമാവധി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.