സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. വർഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരിമല റെയിൽവേ പാതയ്ക്കായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് കേന്ദ്രത്തിൻ്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കൽ തടസ്സമില്ലാതെ തുടരുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.
കേരളത്തിലെ റെയിൽവേ പാതകളുടെ ശേഷി ഇരട്ടിയായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇത് ജനങ്ങളുടെ യാത്രയിൽ വലിയ മാറ്റം കൊണ്ടുവരും. മംഗളൂരു-ഷൊർണൂർ മൂന്നും നാലും പാതകൾക്കായി ഡിപിആർ തയ്യാറാക്കുന്നു, സർവേ പൂർത്തിയായിക്കഴിഞ്ഞു. ഷൊർണൂർ-കോയമ്പത്തൂർ & ഷൊർണൂർ-എറണാകുളം: ഫീൽഡ് സർവേ പൂർത്തിയായി, ഡിപിആർ തയ്യാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. എറണാകുളം-കായംകുളം മൂന്നാം വരി പാതയുടെ ട്രാഫിക് സർവേ പൂർത്തിയായി, ഫീൽഡ് സർവേ നടക്കുന്നു. കായംകുളം-തിരുവനന്തപുരം മൂന്നാം വരി പാതയുടെ സർവേ കഴിഞ്ഞ് അലൈൻമെന്റ് നിശ്ചയിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് വലിയ പരിസ്ഥിതി ആഘാതമുണ്ടെന്നും അത് പ്രായോഗികമല്ലെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അതേസമയം തന്നെ സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുകയാണെങ്കിൽ അതിവേഗ പാത പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അതിൽ വ്യക്തമായ ഒരു പരാമർശം നടത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല.














































































