സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കാട്ടാന ശല്യം രൂക്ഷം. ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടി ഭാഗത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷിനാശം വരുത്തി. ആനയുടെ സാന്നിധ്യം വര്‍ധിച്ചതോടെ രാത്രികാലത്ത് ആളുകള്‍ ആശങ്കയോടെയാണ് പുറത്തിറങ്ങുന്നത്. പ്രദേശത്ത് വൈദ്യുതി വേലിയുണ്ടെങ്കിലും അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം.
ഈ വേലി മറികടന്നാണ് ആന ജനവാസ മേഖലയിലേക്ക് എത്തുന്നത്. ഇതോടൊപ്പം ചിന്നക്കനാൽ ബി എൽ റാവിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ബി എൽ റാവ് സ്വദേശി പാൽത്തായ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത നടത്തത്തിനിറങ്ങിയ ഇവർ സ്കൂളിന് സമീപത്ത് വച്ച് കാട്ടാനയെ കാണുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് വീണ് പരിക്കേറ്റത്. ചക്കക്കൊമ്പനാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കാട്ടാന ബി എൽ റാവ് ഈട്ടിത്തേരി ഭാഗത്തേക്ക് മാറിയിട്ടുണ്ട്.
എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇല്ലിത്തോട്ടിലാണ് സംഭവം. സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. പടക്കം പൊട്ടിച്ച് കാട്ടാനകളെ വീണ്ടും കാട് കയറ്റാൻ ശ്രമം നടത്തി.
വയനാട് ചേകാടിയിൽ മധ്യവയസ്കനെ കാട്ടാന ആക്രമിച്ചു. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. രാവിലെ 9.30-ന് ചെറിയമല ജംഗ്ഷന് സമീപമായിരുന്നു സംഭവം.ഇയാളെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു.
മലപ്പുറം നിലമ്പൂർ പുന്നപ്പുഴക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ 8:30-നായിരുന്നു സംഭവം. നിലമ്പൂർ റയ്ഞ്ചിൽ വള്ളുവശ്ശേരി വനമേഖലയിൽ ആണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.