അലപ്പുഴ:മുദ്രാവാക്യം വിളിച്ച കുട്ടിയെക്കുറിച്ച് ലഭിച്ച സൂചനകൾ പ്രകാരമാണ് ആലപ്പുഴ പൊലീസ് എറണാകുളം തോപ്പുംപടിയിലെത്തിയത്. മുൻപും പോപ്പുലർ ഫ്രണ്ടിൻ്റെ റാലികളിൽ ഈ കുട്ടി മുദ്രാവാക്യം വിളിച്ചത് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടിയെ അറിയില്ലെന്നാണ് അൻസാർ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാർ നൽകിയിരിക്കുന്ന മൊഴി.
അതേ സമയം കേസിൽ അസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി എ നവാസ്, മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി നവാസ് എന്നിവരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻറ് ചെയ്തു. കേസിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും. വിദ്വേഷം മുദ്രാവാക്യം വിളി സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.