കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലീസാണ് മലയാളിയായ ലോറി ഡ്രൈവർക്കുനേരെ വെടിയുതിർത്തത്. കാസർകോട് സ്വദേശി അബ്‌ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പോലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടർന്ന് ലോറിയെ പിന്തുടർന്ന പോലീസ് വെടിയുതിർക്കുകയായിരുന്നു.
ലോറി ഡ്രൈവറായ അബ്‌ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പോലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കേരള-കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുത്തു. ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.












































































