ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ചർച്ചകളോട് ഗൌരവത്തോടെ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് ഒരു തിരിച്ച് പോക്ക് സാധ്യമല്ലെന്നാണ് ഭീഷണി.
നേരിട്ടുള്ള ചർച്ചകള്‍ ഇറാൻ തള്ളി എന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിൻ്റെ പ്രതികരണം.
'ഇറാൻ പ്രതിനിധികള്‍ വളരെ വ്യത്യസ്തമായും വിചിത്രമായുമാണ് പെരുമാറുന്നത്. സൈനികമായി നിലംപരിശായതിനാല്‍ തിരിച്ചുവരവിന് സാധ്യതയില്ലാത്ത അവർ ഒരു കരാറിനായി ഞങ്ങളോട് കെഞ്ചുകയാണ്. എന്നിട്ടും പരസ്യമായി പറയുന്നത് ഞങ്ങളുടെ നിർദ്ദേശം പരിഗണിക്കുകയാണെന്ന് മാത്രമാണ്, അത് തെറ്റാണ്. കാര്യങ്ങള്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ വൈകിപ്പോകും. കാരണം ഒരിക്കലത് സംഭവിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കില്ല, അത് അത്ര മനോഹരമായിരിക്കുകയുമില്ല', എന്നാണ് ട്രംപ് കുറിച്ചത്.
ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാനുള്ള പരോക്ഷ ചർച്ചകള്‍ പാക്കിസ്ഥാൻ വഴി പുരോഗമിക്കുകയാണ്. തുർക്കിയും ഈജിപ്തും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തല്‍ ലക്ഷ്യമിട്ട് അമേരിക്ക പാകിസ്ഥാൻ വഴി ഇറാനുമായി 15 ഇന നിർദ്ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇറന്റെ സൈനിക, ആണവ നയങ്ങളെ മാറ്റുന്ന കർശന വ്യവസ്ഥകളാണ് ഈ 15-ഇന പദ്ധതിയിലുള്ളത്. ഇറാന്റെ ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണം, സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നത് നിർത്തണം, ഹോർമുസ് കടലിടുക്ക് തുറന്നുനല്‍കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് യു.എസ് മുന്നോട്ട് വെച്ചത്. ഇറാന്റെ മിസൈല്‍ ശേഷികളും അനുബന്ധ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റുക. ഇതിന് പകരമായി ഭാഗിക ഉപരോധ ഇളവുകള്‍, യുഎൻ മേല്‍നോട്ടത്തില്‍ ഇറാനു പുറത്തുള്ള ഇന്ധന സൗകര്യങ്ങളുള്ള സാധാരണ ആണവ പദ്ധതി, തകർന്ന സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കാൻ സാമ്പത്തിക സഹകരണം എന്നിവയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. ചർച്ചകള്‍ക്ക് ഇടമൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് ആഹ്വാനം ചെയ്തു.
അതേസമയം യുഎസിൻ്റെ നിർദേശങ്ങള്‍ ഇറാൻ തള്ളി. യുഎസിൻ്റേത് ഏകപക്ഷീയവും അന്യായവുമായ നിർദേശമാണെന്നും അമേരിക്കൻ, ഇസ്രായേല്‍ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമിടുന്നതാണെന്നും ടെഹ്‌റാൻ ആരോപിച്ചു. പാകിസ്ഥാൻ വഴി ലഭിച്ച നിർദ്ദേശം വിശദമായി പരിശോധിച്ചെന്നും മുന്നോട്ട് പോകാനുള്ള അടിസ്ഥാന നിർദേശങ്ങള്‍ പോലും വ്യവസ്ഥകളില്‍ ഇല്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിറ്റേഴ്സ് റിപ്പോർട്ടില്‍ പറഞ്ഞു.
ഉപരോധം നീക്കുന്നതിനുള്ള അവ്യക്തമായ പദ്ധതിക്ക് പകരമായി ഇറാൻ സ്വന്തം പ്രതിരോധശേഷി ഉപേക്ഷിക്കണമെന്നാണ് ഈ നിർദ്ദേശം. ഇത് ഏകപക്ഷീയവും അന്യായവുമാണ്. യുഎസിൻ്റെയും ഇസ്രായേലിൻ്റെയും താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് ഉദ്യോഗസ്ഥൻ പറഞ്ഞു.













































































