മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ബൈക്കോടിച്ച ഏനാനല്ലൂർ കിഴക്കേമുട്ടത്ത് അൻസൺ റോയിയുടെ ലൈസൻസും ബൈക്കിന്റെ ആർസിയും റദ്ദാക്കും.
അപകടത്തിൽ ആൻസണും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ ഇയാളെ അറസ്റ്റ് ചെയ്യും. ആൻസണെതിരെ പൊലീസ് കാപ്പ ചുമത്തിയേക്കും. നേരത്തെ ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ആൻസൺ റോയ് സ്ഥിരം കുറ്റവാളിയാണ്. വധശ്രമം അടക്കം നാല് കേസുകളിൽ പ്രതിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നിർമ്മല കോളേജിന് മുന്നിൽ വച്ചായിരുന്നു അപകടം. ബികോം അവസാന വർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം പൂവക്കുളം മണിമലയിൽ എം.ഡി. ജയരാജന്റെ മകൾ അനുശ്രീരാജിന് പരിക്കേറ്റിരുന്നു.