മേപ്പാടി ചൂരല്‍മലയില്‍ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരല്‍മല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും പ്രതിഷേധിച്ച നാട്ടുകാർ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ദുരന്തബാധിതർക്ക് ഒരു സഹായവും നല്‍കാതെ സർക്കാർ കേസെടുക്കുന്നുവെന്ന് ടി സിദ്ദീഖ് എം എല്‍ എ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു.