കൊച്ചി: കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മൃതദേഹം കണ്ട വിവരം അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ആണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തി തുടർനടപടികള്‍ ആരംഭിച്ചു. ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ തട്ടിയുള്ള മരണമല്ലന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്ത് അടക്കം മാരകമായ മുറിവുകളുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ചതാകാൻ ആണ് സാധ്യതയെന്നും പൊലീസ് പറയുന്നു.
മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം അടക്കമുള്ളവർ ഉടൻ സ്ഥലത്ത് എത്തും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












































































