ബെംഗളൂരു: ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫണീന്ദ്ര സുബ്രഹ്മണ്യയും (50) സിഇഒ കോട്ടയം കുഴിമറ്റം രുഗ്മിണി വിലാസത്തിൽ വിനുകുമാറുമാണ് (47) മരിച്ചത്. മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഫെലിക്സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കർ ഫെലിക്സ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. എയ്റോണിക്സ് വിട്ട് ഫെലിക്സ് സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു. ഫെലിക്സിനൊപ്പം മൂന്നു പേർ കൂടിയുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. വൈകുന്നേരമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരിക്കേറ്റ ഫണീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും.