ഡൽഹിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു. ജലനിരപ്പ് 205 മീറ്ററിലെത്തി. രാജ്ഘട്ട്, ഐടി ഒ, യമുന വിഹാർ, ഐ എസ് ബി ടി ബസ് ടെർമിനൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് മുതൽ സർകാർ ഓഫീസുകളുടെ പ്രവർത്തനം പൂർണ്ണ തോതിലാകും. അതെ സമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം 18 വരെ അവധി പ്രഖ്യാപിച്ചു. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾപുരോഗമിക്കുകയാണ്.പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്.
പ്രളയ ഭീതി ഒഴിയുമ്പോഴും എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകുമെന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. ഇതിനിടെ യമുനയെ ചൊല്ലിയുള്ള എ.എ.പി – ബി.ജെ.പി പോര് രൂക്ഷം.ഡൽഹി സർക്കാർ അവരുടെ പരാജയം മറയ്ക്കാൻ ഹരിയാന സർക്കാരിനെകുറ്റപ്പെടുത്തുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെനും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.