തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സുരേഷ് കുമാറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. പുകവലി ചോദ്യം ചെയ്തതിനാണ് പെൺകുട്ടിയെ ചവിട്ടിതള്ളിയിടാൻ കാരണം. സംഭവം നടന്ന് 56 ദിവസത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ തലച്ചോറിൽ ആക്സോണൽ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും. അതേസമയം എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്‌ടർമാർ പറയുന്നു.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.















































































