ചന്ദ്രയാൻ-രണ്ടിന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സോഫ്റ്റ് ലാൻഡിങ് എന്ന ദുഷ്കരമായ ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.
കരുതിയത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് വസ്തുത.അതിനുള്ള കാരണമാകട്ടെ ചന്ദ്രന്റെ പ്രത്യേകതകളും. ചന്ദ്രനിൽ അന്തരീക്ഷമോ വായുവോ ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
പാറകളും ഗർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാകർഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം.
അന്തരീക്ഷവുംവായുവുംഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി ലാൻഡ് ചെയ്യാമായിരുന്നു.അതില്ലാത്തസാഹചര്യത്തിൽ ഏക പോംവഴി ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ മാത്രമാണ്.
ഗുരുത്വാകർഷണത്തിൽ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനിൽ. ചന്ദ്രനിലെ ഗുരുത്വബലത്തിന് അനുസരിച്ച് പേടകത്തിന്റെ വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. ചന്ദ്രനിൽ എല്ലായിടത്തും ഗുരുത്വാകർഷണ പ്രഭാവം ഒരുപോലെയല്ല എന്നതാണ് അടുത്ത പ്രശ്നം. ഇറങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്.
പാറയിലോ കുഴിയിലോ ചെന്നിറങ്ങിയാൽ പേടകം നശിക്കും. കാര്യമായ പ്രതിബന്ധങ്ങളൊന്നും ഇല്ലാത്ത സ്ഥലം നോക്കി വേണം ഇറങ്ങാൻ. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ എടുത്ത ചിത്രങ്ങളുടെ സഹായത്തോടെചന്ദ്രന്റെദക്ഷിണധ്രുവത്തിന് അടുത്തൊരു അനുയോജ്യമായ സ്ഥലം ഐഎസ്ആർഒ കണ്ടുപിടിച്ചിട്ടുണ്ട്.
അടുത്ത പ്രശ്നം ചന്ദ്രനിലെ പൊടിയാണ്. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേട് വരുത്താനുള്ള സാധ്യതയും മുൻകൂട്ടി കാണണം.
ഈ വെല്ലുവിളികളെല്ലാം നേരിടാൻ സജ്ജമായാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം തയ്യാറാക്കിയിരിക്കുന്നത്