കുമരകം: കായലിൽ മുങ്ങിയ മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവരെ സർവ്വീസ് ബോട്ട് ജീവനക്കാർ രക്ഷിച്ചു. കുമരകം ബോട്ട് ജെട്ടി കായൽ മുഖവാരത്തിന് ഏകദേശം 200 മീറ്റർ അകലെ വച്ച് ശക്തമായ കാറ്റിലും കോളിലും വള്ളം മുങ്ങുകയായിരുന്നു. വെള്ളക്ക് പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം. അപകട സമയം അതുവഴി എത്തിയ വാട്ടർ ട്രാൻസ്പോർട്ട് വക ബോട്ട് ജീവനക്കാർ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കി ബോട്ട് വേഗത്തിൽ ഓടിച്ചെത്തിയെങ്കിലും വള്ളവും മത്സ്യതൊഴിലാളികളും മുങ്ങിയിരുന്നു. കുഞ്ഞുമോൻ കൊട്ടുവടി, അനൂപ് കയത്തറ, സാബു നടുച്ചിറ, രാജു പുൽപ്പറച്ചിറ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ബോട്ട് ജീവനക്കാർ ഇവരെ രക്ഷപെടുത്തി കരക്കെത്തിച്ചു. 11 മണിയുടെ മുഹമ്മ - കുമരകം സർവീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.