കൊച്ചി : നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ്. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിൻ്റെയും, സഹോദരൻ്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിൻ്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ് പുതിയ സത്യവാങ്മൂലം ദിലീപ് സമർപ്പിച്ചത്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ആരോപിച്ചാണ് ദിലീപിൻ്റെ സത്യവാങ്മൂലം.തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും, ഭാര്യ കാവ്യ മാധവൻ്റെ അച്ഛനെയും അമ്മയേയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു.