തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1000 രൂപയാണ് പവന് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ ആദ്യമായി 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 3,634.25 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറയുകയും ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബർ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവർഷത്തിനുള്ളിലാണ് സ്വർണവില ഇരട്ടിയായി ഗ്രാമിന് 10000 രൂപ കടക്കുന്നത്.
ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര സ്വർണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകൾ ആണ് വരുന്നത്.