ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10ന് തുറക്കാൻ കൃഷിമന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി.
വേമ്പനാട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി പ്രത്യേകം നിർദ്ദേശിച്ചു.
ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രിൽ 10നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ആലപ്പുഴ ജില്ല കളക്ടർ ഹരിത വി. കുമാർ നിർദ്ദേശിച്ചു. ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്തപാടശേഖരങ്ങളിൽകയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നിർദ്ദേശമുണ്ട്.