തിരു.: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 30 വയസ്സിന് മുകളിലുള്ളവരിൽ നടത്തുന്ന ജീവിതശൈലി രോഗനിർണ്ണയം 5 ലക്ഷത്തിലേറെ പേരിൽ പൂർത്തിയായപ്പോൾ 21.17% പേരും ഗുരുതര രോഗം വരാൻ സാധ്യതയുള്ള ഗ്രൂപ്പിലെന്നു കണ്ടെത്തി. 5,02,128 പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചതിൽ 1,06,312 പേർ രോഗസാധ്യതയുള്ള വിഭാഗത്തിലാണ്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 11.49% പേർക്ക് (57,674) രക്തസമ്മർദ്ദവും 8.9% പേർക്ക് (44,667) പ്രമേഹവും, 4.14% (20,804) പേർക്ക് ഇവ രണ്ടും സ്ഥിരീകരിച്ചു. 6775 പേരെ ക്ഷയരോഗത്തിനും 6139 പേരെ ഗർഭാശയ കാൻസറിനും 34,362 പേരെ സ്തനാർബുദത്തിനും 2214 പേരെ വദനാർബുദത്തിനും സ്ഥിരീകരണത്തിനായി റഫർ ചെയ്തിട്ടുണ്ട്.
മലപ്പുറം (81,876), തൃശൂർ (59,291), ആലപ്പുഴ (50,979) ജില്ലകളിലാണ് കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് വിദഗ്ധ പരിശോധന നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചാണ് രോഗനിർണ്ണയവും വിവരശേഖരണവും നടത്തുന്നത്. ഇത് തൽസമയം മൊബൈൽ ആപ് വഴി ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുളള ഡാഷ് ബോർഡിലും ലഭ്യമാക്കും.
ആദ്യഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണു പദ്ധതി ആരംഭിച്ചത്. 5 ആഴ്ച കൊണ്ടാണ് 5 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചത്.