സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വിൽപന നടത്തിയ രണ്ടുപേരെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി.
ആലപ്പുഴ വലിയമരം വാർഡ് തിരുവമ്പാടി തൈകാവിൽ ഫസലുദ്ദീൻ (53), മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാർഡ് ഓചോത്തുവെളിയിൽ നൗഫൽ(42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ടൗൺ, അമ്പലപ്പുഴ,പുറക്കാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മൂന്നക്ക നമ്പർ ലോട്ടറി വിൽപന നടത്തിയത്.
ഓരോ മൂന്നക്ക നമ്പറിനും 50 രൂപ എന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽപന നടത്തിക്കൊണ്ടിരുന്നത്.
അതാത് ദിവസം കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിലെ അവസാന മൂന്നക്കത്തിന് സമാനമായി ഈ മൂന്നക്ക നമ്പർ ഒത്തുവന്നാൽ ഒന്നാം സമ്മാനമായി 5000 രൂപ ഇവർ സമ്മാനമായി നൽകിയിരുന്നു.
ആലപ്പുഴ ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐ കെ.ആർ ബിജു,ടി ഡി നിവിൻ, മനോജ് കൃഷ്ണൻ, സീനിയർ സി പി ഒമാരായ വിപിൻദാസ്, പി എസ് തോമസ്,പി വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.












































































