തിരു.: കർണാടകയിലെ ഹൊസൂറിൽ അശോക് ലെയ്‌ലൻഡിന്റെ ഹൈഡ്രജൻ, സിഎൻജി ബസുകളുടെ പ്ലാന്റിൽ ഗതാഗതമന്ത്രി ആന്റണി രാജുവും ഉദ്യോഗസ്ഥ സംഘവും സന്ദർശനം നടത്തി. ഹൈഡ്രജൻ ബസുകൾ പുറത്തിറങ്ങാൻ 2028ൽ കഴിയുമെന്നാണ് സൂചന. കിഫ്ബി ഫണ്ടുപയോഗിച്ച് സിഎൻജി ബസുകൾ വാങ്ങുന്നതിനു പകരം ഡീസൽ എൻജിൻ മാറ്റി സിഎൻജി എൻജിനും ഗീയർ ബോക്സും ഘടിപ്പിച്ചു തരുന്ന പദ്ധതി അശോക് ലെയ്‌ലൻഡുമായി മന്ത്രിതല സംഘം സംസാരിച്ചു. 6 സിലിണ്ടർ എൻജിൻ 12–15 ലക്ഷമാണ് ചെലവ് വരുന്നത്. ഒരു സിഎൻജി ബസ് വാങ്ങുന്നതിന് 50–55 ലക്ഷം ചെലവാകുമ്പോൾ എൻജിൻ മാറ്റാനായാൽ അതാകും ലാഭകരമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. എൻജിൻ മാറ്റുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷന്റെ അനുമതി വാങ്ങും. ഹരിത എൻജിനുകളിലേക്കു 3000 ഡീസൽ ബസുകൾ മാറ്റുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. നിലവിൽ 1500 എണ്ണം സിഎൻജിയിലേക്കാണ് മാറ്റാനുദ്ദേശിക്കുന്നത്.