ദില്ലി: എൽപിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയൻസ്. വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും റിലയൻസ് അറിയിച്ചു. അതേസമയം, ഇന്ധന സർചാർജ്ജ് എയർ ഇന്ത്യ കൂട്ടിയത് എംപിമാർ ഇന്ന് പാർലമെൻറിൽ ഉന്നയിക്കും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തി.
ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.













































































