ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയുടെ ഭാഗമായി. ജോധ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രിരാജ്നാഥ്സിംഗ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവുകള്‍ പ്രതിഫലിപ്പിക്കുന്ന സുപ്രധാന അവസരമാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലെ വെല്ലുവിളികള്‍ നേരിടാന്‍ പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വ്യോമസേന പൈലറ്റുമാര്‍ക്കൊപ്പം രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകള്‍ പറത്തി. തുടര്‍ന്ന് വ്യോമാഭ്യാസവും നടന്നു. പ്രചണ്ഡ് എന്ന വാക്കിന്‍റെ അര്‍ത്ഥം അതിതീവ്രം, അത്യുഗ്രം എന്നാണ്.
ഉയരമുള്ള പ്രദേശങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍, എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ്ഹെലികോപ്റ്റർസഹായിക്കുന്നതാണ് . 16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും. 3,887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസില്‍ പത്തെണ്ണം വ്യോമ സേനയ്ക്കും അഞ്ചെണ്ണം കര സേനയ്ക്കുമാണ് കൈമാറുന്നത്. ലഡാക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് അതിര്‍ത്തി മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ഈ ഹെലികോപ്റ്ററുകള്‍ സജ്ജമാണ്.