മൂന്ന് മലയാളി വിദ്യാർഥികൾക്കായി കർണാടക പോലീസ് തെരച്ചിൽ ആരംഭിച്ചു. പെൺകുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർഥികളാണിവർ.
പീഡന സംഭവം നടന്നതിനു ശേഷം ഇവരെ കാണാനില്ല. പിറ്റേദിവസം നടന്ന പരീക്ഷയും ഇവർ എഴുതിയില്ല. ഇവർക്കായി അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു തമിഴ്നാട് സ്വദേശിയും സംശയത്തിന്റെ നിഴലിലാണെന്ന് പോലീസ് പറയുന്നു.
ആണ്‍സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമാണ് വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനിൽ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഇതിൽ മൂന്ന് നമ്പറുകൾ മലയാളി വിദ്യാർഥികളുടേയും മറ്റൊന്നു ഒരു തമിഴ്നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.
മൈസൂരു സര്‍വകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പോലീസ് കാമ്പസിലെത്തി. എന്നാൽ തലേ ദിവസം നടന്ന പരീക്ഷ എഴുതാൻ വിദ്യാർഥികൾ എത്തിയില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്.
ഹോസ്റ്റലിൽ നിന്നും ബാഗുമായി ഇവര്‍ പോയിയെന്നാണ് പോലീസിന് അറിയാൻ കഴിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ നാല് സിമ്മുകൾ വൈകിട്ട് ആറര മുതൽ എട്ടര വരെ ചാമുണ്ഡി മലയടിവാരത്തിലും പിന്നീട് മൈസൂരു സര്‍വകലാശാല പരിസരത്തും ആക്ടീവായിരുന്നു എന്നാണ് വിവരം.
നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്ക് പഠിക്കുന്ന മഹാരാഷ്ട്ര സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് ആറംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തി നിരയായത്. ചൊവ്വാഴ്ച രാത്രി 7.30 യായിരുന്നു സംഭവം.