തൃശൂർ : ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഇ.എൻ.ടി. വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ജൂനിയർ ഡോക്ടറെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചെന്ന പരാതിയെ തുടർന്ന് ഏഴ് നഴ്സുമാർക്കെതിരെ അച്ചടക്ക നടപടി.
കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.
സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം. രണ്ട് ദിവസത്തെ അവധി, ലീവ് അല്ലെങ്കില്‍ ഓഫ് ആയി കണക്കാക്കില്ലെന്നും മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയില്‍ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.
സൂപ്രണ്ടിന്റെ ഈ നടപടി കാരണം രണ്ട് ദിവസം ഇ.എൻ.ടി. വിഭാഗത്തില്‍ ഏഴ് നഴ്‌സുമാര്‍ ജോലിക്കെത്തിയില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്ന് ആരോപിച്ച് ശിക്ഷ ലഭിച്ച നഴ്‌സുമാർ നഴ്സസ് യൂണിയന് പരാതിയും നല്‍കി.