ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ പോലെ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലെ ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻപോലുള്ളആന്റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നു പട്ടികയിൽഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ, പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകളടക്കം അവശ്യമരുന്നുകളുടെ വില കുറയും.
അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിശ്ചയിക്കുന്ന വിലയിൽ കുറച്ച് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂൾഡ് ഡ്രഗുകളുടെ വില വർദ്ധന നിശ്ചയിക്കുന്നത്. എന്നാൽ, നോൺ- ഷെഡ്യൂൾഡ് മരുന്നുകൾക്ക്, കമ്പനികൾക്ക് എല്ലാ വർഷവും 10 ശതമാനം വരെ വില വർദ്ധിപ്പിക്കാം. 1.6 ട്രില്യൺ വരുന്ന ആഭ്യന്തര മരുന്ന് വിപണിയുടെ ഏകദേശം 17-18 ശതമാനം ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ സംഭാവനയാണ്. ഏകദേശം 376 മരുന്നുകൾ വില നിയന്ത്രണ പട്ടികയിലുള്ളവയാണ്. വിവിധ ബ്രാൻഡ് മരുന്നുകളുടെ വിപണി വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രണത്തിനായുള്ള പരമാവധി വില നിശ്ചയിക്കുന്നത്. വിലപരിധി ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും.
ഓരോ മൂന്ന് വർഷത്തിലും അവശ്യമരുന്ന്പട്ടിക പരിഷ്‌ക്കരിക്കാറുണ്ട്. 2015ലാണ് അവസാനമായി പുതുക്കിയത്. കോവിഡ് കാരണം പുതിയ പട്ടിക വൈകുകയായിരുന്നു.ഇന്ത്യൻകൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗ്ഗവയുടെ നേതൃത്വത്തിലുള്ള എൻ.എൽ.ഇ.എം. കമ്മിറ്റിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്.