വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളി.തിരൂർ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി (22) ഫർഹാന (18) എന്നിവർ പിടിയിൽ.കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്.
കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലിൽ വച്ചാണെന്നാണ് വിവരം.
പ്രതികളായ യുവാവും പെൺകുട്ടിയും ഇയാളുടെ ജീവനക്കാരായിരുന്നു
ചെന്നൈയിൽ വച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സിദ്ധിഖ് സാധാരണഗതിയിൽ വീട്ടിൽ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു.
എന്നാൽ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകുന്നത്.
പോലീസിന്റെ അന്വേഷണത്തിൽ സിദ്ധിഖ് കൊല്ലപ്പെട്ടതായികണ്ടെത്തുകയായിരുന്നു.ഇയാളുടെ അക്കൗണ്ടിൽ നിന്ന് എ.ടി.എമ്മിലൂടെ പണം പിൻവലിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.എരഞ്ഞിപ്പാലത്തുള്ള ഹോട്ടലിൽ സിദ്ധിഖ് മുറിയെടുത്തിരുന്നു.
ഇവിടെവച്ചാണ് ഇയാൾ കൊല്ലപ്പെടുന്നത്.
മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികൾ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.
എന്തായിരുന്നു കൊലപാതകത്തിനുള്ള കാരണം എന്ന കാര്യത്തിൽ വ്യക്തതയായില്ല.മൃതദേഹംകണ്ടെത്തുന്നതിനായി രാവിലെയോടെ ചുരത്തിൽ പോലീസ് തിരച്ചിൽ നടത്തും.