കുമളി: ഏറെ പണിപ്പെട്ട് കേരളം പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തങ്ങളുടെ ജനവാസ കേന്ദ്രത്തിലെത്തിയതോടെ കുരുക്കിടാൻ തയ്യാറായി തമിഴ്‌നാട്. ആനയെ ഉടൻ മയക്കുവെടിവെച്ച് പിടികൂടാനും ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റാനും തമിഴ്‌നാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു.
തമിഴ്‌നാട്ടിലെ കമ്പത്ത് തന്നെ തുടരുന്ന അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് ഒടുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. ചിന്നക്കനാലിനോട് അടുത്ത് നിൽക്കുന്ന കേന്ദ്രമാണ് കമ്പംമേടും അതിനടടുത്തുള്ള ബോഡിമേടും. ഇവിടെയെത്തിയാൽ ചിന്നക്കനാലിലേക്ക് എളുപ്പത്തിൽ മടങ്ങാനാകുമെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
അതേസമയം, അരിക്കൊമ്പൻ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്താണെന്നും അവർക്കാണ് പൂർണ്ണ അധികാരമെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാരാണെന്നും കേരള വനംവകുപ്പുമായി അവർ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉൾക്കാട്ടിലേക്ക് തുരത്താനാണ് അവരും ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വെച്ച് അരിക്കൊമ്പനെ പിടികൂടിയ ശേഷം ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നും അതിൽ കാര്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും പറഞ്ഞു.