ദോഹ: ലോകത്തിലെ ഏറ്റവും വലിയ എല്‍എൻജി ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകള്‍ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി.
ആക്രമണത്തെത്തുടർന്ന് ഖത്തറിൻ്റെ എല്‍എൻജി കയറ്റുമതിയില്‍ ഏകദേശം 17 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന ഏഷ്യൻ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി സാരമായി ബാധിക്കുക.
ഖത്തറില്‍ നിന്ന് വലിയ തോതില്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഇന്ധന ലഭ്യതയില്‍ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ ഗണ്യമായ പങ്ക് ഖത്തറില്‍ നിന്നാണ് എത്തുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ വളം നിർമ്മാണം, വൈദ്യുതി ഉല്‍പ്പാദനം, സിറ്റി ഗ്യാസ് വിതരണം എന്നിവയില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കാം. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ വാതകത്തിന് പകരമായി ഖത്തറിനെ ആശ്രയിച്ചു തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങള്‍ക്കും ഈ ആക്രമണം വലിയ തിരിച്ചടിയായി. ജർമ്മനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങള്‍ വരും മാസങ്ങളില്‍ ഊർജ്ജ പ്രതിസന്ധി മുന്നില്‍ കാണുന്നുണ്ട്. പ്ലാൻ്റുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് കയറ്റുമതി പുനസ്ഥാപിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ യൂറോപ്പിലെ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ആഗോള വിപണിയില്‍ എല്‍എൻജി വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിതരണ ശൃംഖലയില്‍ പെട്ടെന്നുണ്ടായ തടസ്സം ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്. കയറ്റുമതി പ്ലാൻ്റുകള്‍ക്ക് നേരെയുള്ള ആക്രമണം കേവലം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നും, അത് ലോകമെമ്പാടുമുള്ള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകള്‍ക്കായി ലോകം ഉറ്റുനോക്കുകയാണ്. ഇറാനിലെ ഇന്ധന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഖത്തറിലെ പ്ലാൻ്റ് ആക്രമിക്കപ്പെട്ടത്. ഇതോടെ അമേരിക്ക ഇസ്രയേലിനെതിരെ തിരിഞ്ഞു. ഇനി ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ഇസ്രായേലില്‍ നിന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.













































































