കൊച്ചി: സമുദ്രയുദ്ധ രംഗത്ത് ഏഷ്യയിൽ ഇന്ത്യയെ വെല്ലാൻ മറ്റൊരു ശക്തിയും ഇനിയുണ്ടാകില്ല. ചൈനയെയും കടത്തി വെട്ടുന്ന വിധത്തിലാണ് നാവിക സേനാ രംഗത്തെ ഇന്ത്യൻ മുന്നേറ്റം. ലോകരാജ്യങ്ങളെ അസൂയപ്പെടുത്തും വിധത്തിലുള്ള നേട്ടമാണ് ഇന്ത്യ ഇപ്പോൾ കൈവരിക്കുന്നതും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കമ്മീഷണിങ്ങിനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണ ഘട്ടങ്ങൾ പൂർത്തിയായി വരുന്ന ഐഎൻഎസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് സമുദ്ര പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ വിമാനവാഹിനി ഇന്നലെ രാവിലെ പതിനൊന്നോടെ കൊച്ചിൻ ഷിപ്പ് യാർഡ് ബെർത്തിൽ നിന്നു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണു കടലിലേക്കു യാത്ര തിരിച്ചത്. 10 ദിവസത്തിലേറെ വിവിധ പരീക്ഷണങ്ങളുമായി കടലിൽ തുടരും. 1500 അംഗ ക്രൂവും കപ്പലിലുണ്ട്.
കമ്മിഷനിങ്ങിനു മുൻപു ചെയ്തു തീർക്കേണ്ട ജോലികളിൽ 95 ശതമാനവും പൂർത്തിയായി എന്നാണു വിവരം. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് ആദ്യ വാരമോ രണ്ടാം വാരമോ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനവാഹിനി നാടിനു സമർപ്പിക്കും. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മീഷൻ ചെയ്യുന്നതോടെ ഔദ്യോഗിക രേഖകളിലും ഐഎൻഎസ് വിക്രാന്ത് എന്ന പേരിലാകും.
തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ദിശാനിർണ്ണയ ഉപകരണങ്ങൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റഡാറുകൾ, ശീതീകരണ ഉപകരണങ്ങൾ തുടങ്ങി ഭൂരിഭാഗവും കപ്പലിൽ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങളാകും അവസാനഘട്ട പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തുക. പ്രൊപ്പൽഷൻ ആൻഡ് സ്റ്റിയറിങ് ട്രയൽസിന് ഇക്കുറി കൂടുതൽ പ്രാമുഖ്യം നൽകും. വേഗം, കടലിൽ വളരെ വേഗം തിരിയാനും മറ്റുമുള്ള കഴിവ് എന്നിവയെല്ലാം പരിശോധിക്കും. പല വേഗത്തിൽ കപ്പൽ ഓടിച്ചുള്ള പരീക്ഷണങ്ങളും നടക്കും.
കപ്പൽ കമ്മീഷൻ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തും പറന്നുയർന്നുമുള്ള പരീക്ഷണങ്ങൾ നടക്കുക
ഫൈറ്റർ പ്ലെയിൻ സ്‌ക്വാഡ്രൻ ഗോവയിൽ ആയതിനാൽ ഈ പരീക്ഷണങ്ങൾക്കായി കപ്പൽ ഗോവയിലേക്കു കൊണ്ടുപോകാനും സാധ്യതയുണ്ട്. കപ്പലിലിറങ്ങുന്ന വിമാനങ്ങളുടെ വേഗം കുറയ്ക്കാനുള്ള അറസ്റ്റിങ് ഗിയർ ഉൾപ്പെടെയുള്ളവ മൂന്നാംഘട്ട പരീക്ഷണ സമയത്തു പരിശോധിച്ചിരുന്നു. ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം ആദ്യ ഘട്ടത്തിൽത്തന്നെ പൂർത്തിയായി. രാജ്യത്തു നിർമ്മിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ യുദ്ധക്കപ്പലാണു വിക്രാന്ത്.