ആലപ്പുഴ: മുഹമ്മ ബാേട്ട് ജെട്ടിക്കു സമീപം വെള്ളത്തിൽ വീണ്, മുങ്ങി താഴ്ന്നുപോയ ദീപ്തി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാർ രക്ഷിച്ചു.
വിദ്യാർത്ഥി ബോട്ട് ജെട്ടിയ്ക്ക് സമീപത്തുള്ള കടവിൽ നിന്നു വെള്ളത്തിൽ വീണു മുങ്ങി താഴ്ന്നു പോകുന്നത് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആഫീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. ആഫീസ് അസിസ്റ്റൻറ്റ് അജയഘോഷ്, റെസ്ക്യൂ ബോട്ടിലെ ജീവനക്കാരായ സ്രാങ്ക് ആദർശ് സി.റ്റി., ലാസ്ക്കർ സുരേഷ് പി. പൊന്നപ്പൻ, ഡ്രൈവർ സുജിത്ത് എന്നിവരാണ് കുട്ടിയെ രക്ഷിച്ചത്. റെസ്ക്യൂ ബോട്ടിലെത്തി വെള്ളത്തിൽ താഴ്ന്നു പോയ കുട്ടിയെ വെള്ളത്തിൽ ചാടിയാണ് കരയ്ക്കെടുത്തത്. കുട്ടിയ്ക്ക് മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂക്ഷ നൽകിയ ശേഷം, വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഹമ്മ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നാരായണൻ ഉണ്ണി, പോലീസുദ്യോഗസ്ഥനായ ശ്യാം, ദീപ്തി സ്‌പെഷ്യൽ സ്കൂളധികൃതർ എന്നിവരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ജീവനക്കാരെ ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ ഐഎഎസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്റ് ജ്യോതി എസ്. നായർ, ട്രാഫിക്ക് സൂപ്രണ്ട് സുജിത്ത് എന്നിവർ അഭിനന്ദിച്ചു.