തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.
നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻ കുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാർ ആണ് ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം ഉയർത്തിയത്. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം. കൂടുതൽ ബാർ ലൈസൻസ് കൊടുത്തത് ഏത് സർക്കാർ ആണ്? കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്. ഓരോ ദിവസം ഓരോ കാര്യങ്ങളുമായി മുന്നോട്ടുവരുന്നു. പണം നൽകി എന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെ. ആരോപണം പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.
നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് അഡ്വ. ജയിൽ കുമാർ. ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് 336 ലിറ്റർ മദ്യം എക്സൈസ് പിടിച്ചത്. എന്നാൽ, 6 ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും അഡ്വ. ജയിൽ കുമാർ പറഞ്ഞു.













































































