ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. ഉണ്ണികൃഷ്‌ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്.
സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണം. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഷയത്തിൽ നോട്ടീസ് നൽകിയ അന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി പോലും തന്നില്ലെന്നും മന്ത്രിമാരുടെ മറുപടികൾ വിചിത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.