തിരു.: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ 3 മരുന്ന് ഗോഡൗണുകളിലുമുണ്ടായ തീപിടിത്തം വിരൽചൂണ്ടുന്നത് അട്ടിമറി സാധ്യതകളിലേക്ക്. അടിക്കടി തീപിടിത്തമുണ്ടായിട്ടും ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിട്ടും മന്ത്രി വീണാ ജോർജ് മൗനത്തിലാണ്. മന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ട് അധികമായും അമിതനിരക്കിലും വാങ്ങിയ മരുന്നുകൾ കൊല്ലത്തെ അഗ്നിബാധയിൽ നശിച്ചതിൽ സംശയം ഉയർന്നിട്ടും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് അമിത നിരക്കിൽ വാങ്ങിക്കൂട്ടിയ പിപിഇ കിറ്റ്, കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരിക്കുന്ന ഗുളികകൾ, മരുന്നുകൾ, പഞ്ഞി എന്നിവയാണ് അഗ്നിക്കിരയായത്.
കോവിഡ് വ്യാപനം കുറഞ്ഞതിനു ശേഷവും അമിതമായി വാങ്ങിക്കൂട്ടിയ പിപിഇ കിറ്റും എൻ 95 മാസ്ക്കും സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴയിലെ ഗോഡൗണിൽ അഗ്നിബാധ ഉണ്ടായത് സംശയം വർദ്ധിപ്പിക്കുന്നു. ഒരു മന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു ഇടപാടെന്നാണ് ആക്ഷേപം. കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയ ശേഷം, 2022 ലാണു 4.5 ലക്ഷം പിപിഇ കിറ്റുകളും 50 ലക്ഷത്തോളം എൻ 95 മാസ്ക്കുകളും വാങ്ങിയത്. കോവിഡ് കേസുകൾ കുറയുന്നതു കണക്കിലെടുത്തു കുറച്ച് വാങ്ങിയാൽ മതിയെന്നു കോർപ്പറേഷനിലെ ചിലർ അഭിപ്രായപ്പെട്ടെങ്കിലും മേധാവികൾ ചെവിക്കൊണ്ടില്ല.
കോർപ്പറേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ടെൻഡർ ക്ഷണിക്കണം. അതിൽ കടുത്ത മത്സരം ഉണ്ടായാൽ ഉദ്ദേശിച്ച കമ്പനിക്കു കരാർ നൽകാനാകില്ല. അതിനാൽ കോർപ്പറേഷനു കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴിയാണു കച്ചവടം ഉറപ്പിച്ചതെന്നും ആരോപണമുണ്ട്. കാരുണ്യയ്ക്ക് അടിയന്തര ഘട്ടത്തിൽ സാധനങ്ങൾ സംഭരിക്കാനുള്ള ക്വട്ടേഷൻ രീതി ഉണ്ട്. അങ്ങനെ വാങ്ങിയ പിപിഇ കിറ്റും എൻ 95 മാസ്ക്കും ആലപ്പുഴ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. അഗ്നിബാധ ശക്തമാകാത്തതിനാൽ അവ കത്തിയില്ല. തീപിടിച്ചയുടൻ നാട്ടുകാർ കാണുകയും അഗ്നിശമനസേന കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ വലിയ നാശം ഉണ്ടായില്ല. എന്നാൽ, ഒരു വർഷം കഴിഞ്ഞ പിപിഇ കിറ്റുകൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.