ആലപ്പുഴ: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും പുതിയ സ്ഥലത്തു ജോലിയിൽ പ്രവേശിക്കാനാവാതെ അഞ്ഞൂറോളം ഹെൽത്ത് ഇൻസ്പെക്ടർമാർ. ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടറുടെ ഉത്തരവ് അനുസരിച്ച് ഓരോ ജില്ലയിലേക്കും സ്ഥലം മാറ്റം ലഭിച്ചെത്തിയ ജീവനക്കാർക്ക് ജില്ലാ മെഡിക്കൽ ഓഫിസർമാർ സ്ഥാപനം നിശ്ചയിച്ചു നൽകാത്തതാണു തടസ്സം. മേയ് അവസാന വാരമാണു സംസ്ഥാനത്തെ 352 ജൂനിയർ ഹെൽത്ത് ഇൻസ്പെകർമാരുടെയും 127 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. ഏതു ജില്ലയിലേക്കാണു സ്ഥലംമാറ്റം എന്നു മാത്രമാണ് ഇതിലുണ്ടായിരുന്നത്. മാറ്റം ലഭിച്ചവർക്കു അതതു ജില്ലകളിലെ ഒഴിവുകൾ അനുസരിച്ച് 21 ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫിസർമാർ സ്ഥാപനം നിശ്ചയിച്ചു നൽകണമെന്ന് ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഒന്നര മാസം കഴിഞ്ഞിട്ടും ഭുരിഭാഗം ജില്ലകളിലും ഇതു നിശ്ചയിച്ചു നൽകിയിട്ടില്ല.
ആരോഗ്യവകുപ്പിലെ പൊതു സ്ഥലംമാറ്റ നടപടികൾ മാർച്ച് ഒന്നിന് തുടങ്ങി ഏപ്രിൽ 30ന് അന്തിമപട്ടിക പുറത്തിറക്കണമെന്നായിരുന്നു ഡയറക്ടറുടെ ഉത്തരവ്. എന്നാൽ, സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധീകരിച്ചത് ഒരു മാസം വൈകി മേയ് അവസാന വാരമാണ്. പട്ടിക പുറത്തിറക്കി ഒന്നര മാസം കഴിഞ്ഞിട്ടും ജീവനക്കാർക്കു ജോലിയിൽ പ്രവേശിക്കാനായിട്ടില്ല.
സംസ്ഥാനത്തു പകർച്ചപ്പനി പടരുമ്പോൾ ആരോഗ്യവകുപ്പിലെ ഫീൽഡ് ജോലികൾക്കു നേതൃത്വം നൽകേണ്ട ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റം നടപ്പാക്കാൻ വൈകുന്നതിൽ വകുപ്പിനുള്ളിൽ തന്നെ വിമർശനമുണ്ട്. വിരമിക്കൽ മൂലം ഒഴിവു വന്ന 122 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇത് ഉടൻ നികത്തണമെന്ന ആവശ്യവുമുണ്ട്.