ആര് എസ് എസ് മുന്‍ കേരള പ്രാന്ത സംഘ ചാലക് പി ഇ ബി മേനോന്‍(86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി എൻ എസ് ശ്മശാനത്തിൽ സംസ്‌കാരം.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി ഇ ബി മേനോന്‍ പി മാധവ്ജിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു.
ആര്‍ എസ് എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹ പ്രാന്ത സംഘ ചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു. മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി ഇ ബി മേനോന്‍.
തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്.