ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ. ചെന്നൈ നഗരത്തിൽ പലയിടത്തും കനത്ത മഴയേത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്അവധി നല്‍കി.
മഴയെത്തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്ന് പുലര്‍ച്ചെ വരെ തുടർന്നു. പ്രധാന പാതയായ ഒഎംആറില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആര്‍കെ റോഡില്‍ മരം കടപുഴകിവീണു. അഗ്നിശമനസേന എത്തി മരം നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലീ മീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. സാധാരണ ജൂണ്‍ മാസത്തില്‍ 55 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. 1996ന് ശേഷം ജൂണ്‍ മാസത്തില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.