തിരു.: കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. 50 വർഷം പഴക്കമുള്ള കേരള കെട്ടിടനികുതി നിയമമാണ് ഭേദഗതി ചെയ്യുന്നത്.
1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിടനികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിടനികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.