ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ സാധാരണ ടിക്കറ്റുകളുടെ വിൽപ്പപന ബുധനാഴ്ച സർക്കാർ ഓഫീസുകൾ വഴി നടത്തും. 3000 മുതൽ 100 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. പ്രിന്‍റ് ചെയ്ത ടിക്കറ്റുകളിൽ സീൽ ചെയ്യുന്നതും ഹോളോഗ്രാം പതിപ്പിക്കുന്നതുമായ ജോലികളാണ് പുരോഗമിക്കുന്നത്. ഇത് നാളെ പൂർത്തിയാകും.
കാസര്‍കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി എന്നിവ ഒഴികെ 10 ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാകും. ആർഡിഒ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സ്വാതന്ത്ര്യദിനത്തിലെയും അവധി എടുക്കാതെയാണ് ആർഡിഒ ഓഫീസിലെ ജീവനക്കാർ നെഹ്രു ട്രോഫിയുടെ മുന്നൊരുക്കം നടത്തുന്നത്. ഈ മാസം രണ്ടിനാണ് നെഹ്രു ട്രോഫിയുടെ ടിക്കറ്റ് വിൽപ്പനയുടെ ചുമതല എൻടിബിആറിന് ലഭിച്ചത്.
മുൻവർഷത്തിൽ ടൂറിസം വകുപ്പ് മുഖേനയായിരുന്നു ടിക്കറ്റ് വിറ്റിരുന്നത്. അത് വരുമാനത്തെ കാര്യമായി ബാധിക്കുകയും കനത്ത നഷ്ടം വന്ന സാഹചര്യത്തിലുമാണ് ചുമതല എൻടിബിആറിനെ ഏൽപിച്ചത്. 20 ദിവസത്തോളം ടിക്കറ്റുകൾ നേരിട്ട് വിൽപന നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെഹ്രു ട്രോഫിയുടെ ഓൺ ലൈൻ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു. പേടിഎം, ടിക്കറ്റ് ജീനി എന്നിവ മുഖേനയാണ് ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പന.
നെഹ്രു ട്രോഫി വള്ളംകളിയുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഈ മാസം 27ന് നടത്താൻ തീരുമാനിച്ചിരുന്നു. ഇത് മാറ്റുന്ന കാര്യം ആലോചനയിലാണ്.നറുക്കെടുപ്പ് നേരത്തേ നടത്തിയാൽ മാത്രമേ മുന്നൊരുക്കം പൂർത്തിയാക്കാൻ കഴിയൂ. 16ന് ചേരുന്ന എൻടിബിആർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിലടക്കം തീരുമാനമുണ്ടാകും. 27ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാപ്റ്റൻസ് ക്ലിനിക്കിന്റെ തീയതിക്കും മാറ്റം വരും. 20 മുതൽ 25 വരെയാണ് നിലവിൽ വള്ളങ്ങളുടെ രജിസ്ട്രേഷനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
_ടിക്കറ്റ് നിരക്ക്_
ടൂറിസ്റ്റ് ഗോൾഡ് (നെഹ്രു പവിലിയൻ) -3000
ടൂറിസ്റ്റ് സിൽവർ (നെഹ്രു പവിലിയൻ) -2500
റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) -1000
വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) -500
ഓൾവ്യൂ (വുഡൻ ഗാലറി) -300
ലോൺ - 100