വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിൽ ആരെയും വിശ്വസിക്കരുതെന്നും ജാഗ്രത വേണമെന്നും സുപ്രിംകോടതി. അപരിചിതരായ രണ്ടുപേർക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേർപ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ വാദം കേൾക്കവേയാണ് സുപ്രിംകോടതി വാക്കാൽ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 'ഞങ്ങൾ കുറച്ച് പഴയ ചിന്താഗതിക്കാരായിക്കാം. എന്നാലും വിവാഹത്തിന് മുമ്പ് ഒരു ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണ്. അങ്ങനെയൊരു സാഹചര്യത്തിൽ അവർ എങ്ങനെയാണ് വിവാഹം കഴിക്കാതെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ ശ്രദ്ധ കാണിക്കണം. ആരും വിവാഹത്തിന് മുമ്പ് ഇത്തരം കാര്യങ്ങളിൽ ആരെയും വിശ്വസിക്കരുത്' -ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിവാഹിതനായ യുവാവിനെതിരെ 30കാരി നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
2022ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് വിവാഹവാഗ്‌ദാനം നൽകി ഡൽഹിയിലും ദുബൈയിലും വെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നാണ് കേസ്. തന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 2024ൽ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്‌തു. ഇതോടെയാണ് പരാതിയുമായി ആദ്യ യുവതി രംഗത്തെത്തിയത്. ഈ കേസ് വിചാരണ ചെയ്‌ത് ശിക്ഷ വിധിക്കേണ്ട ഒന്നല്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
വിവാഹിതയാകുന്നതിന് മുമ്പ് യുവതി ശാരീരികബന്ധത്തിനായി യുവാവിനടുത്തേക്ക് പോകരുതായിരുന്നു. പരസ്‌പര സമ്മതത്തോടെയായിരുന്നു അന്നത്തെ ബന്ധമെങ്കിൽ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ട കേസല്ല ഇത്. അതിനാൽ കേസ് മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ ശ്രമിക്കൂവെന്നും കോടതി ഇരു കക്ഷികളോടും നിർദേശിച്ചു.











































































