കോട്ടയം: വഴിയരികു കൈയേറി സ്വകാര്യ വ്യക്തികൾ അനധികൃതമായി വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കഴിഞ്ഞ വികസനസമിതി യോഗത്തിൽ ഉന്നയിച്ച പരാതിയിന്മേൽ തുടർനടപടികൾ എടുത്തുവരുന്നതായി വിവിധ വകുപ്പുമേധാവികൾ യോഗത്തെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിനു കീഴിൽ വരുന്ന റോഡുകളിലെ കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ നോട്ടീസ് നൽകി ഒഴിപ്പിച്ചുവരുന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തെരുവോര കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശഓധന നടത്തിവരുന്നതായി ജില്ലാ ഫുഡ് സേഫ്റ്റി ഓസർ അറിയിച്ചു. അനധികൃത കച്ചവടം ഒഴിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നടപടികൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.
സർക്കാർ ഓഫീസുകളിലെ നിർമാണപ്രവർത്തനങ്ങളുമായും മറ്റും ബന്ധപ്പെട്ട് മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരം മുറിക്കാനാവാത്തതുകൊണ്ട് നിർമാണപ്രവൃത്തികൾ തടസ്സപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ബസ് സൗകര്യമില്ലാത്ത മണ്ണാർക്കയം- മെഡിക്കത്തോട്- തോട്ടക്കവല വഴി പുതിയ ബസ് റൂട്ട് അനുവദിക്കുന്ന കാര്യത്തിൽ മാർച്ച് ഏഴിനകം ആർ.ടി.എ യോഗം ചേർന്ന് തീരുമാനമെടുക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളിൽ അടിയന്തര നടപടികളെടുത്ത് പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എ.ഡി.എം എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.














































































