എൽ എം വി ഉൾപ്പടെയുള്ളവയ്ക്ക് തടസമില്ല. അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത നിർമാണം ഗതാഗത തടസങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച് നടപ്പാക്കുന്നതിന് തീരുമാനമായി. കൃഷിമന്ത്രി പി പ്രസാദ് അടിയന്തിരമായി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.
ലൈറ്റ് മോട്ടോർ വെഹിക്കിളുകളും നിശ്ചിത ഉയര പരിധിയിൽ വരുന്ന വാഹനങ്ങളും നിലവിലുള്ള വഴിയിലൂടെതന്നെ സഞ്ചരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിശ്ചിത ഉയരപരിധിയിൽ കൂടുതലുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സാഹചര്യത്തിൽദേശീയപാതക്കിരുവശവുമുള്ള സമാന്തര റോഡുകളിലൂടെ കണ്ടെയ്‌നറുകളും ട്രെയിലറുകളും കടന്നു പോകുമോ എന്ന് പരിശോധിക്കാൻ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ആർ.ടി.ഒ., പൊലീസ്, നാഷണൽ ഹൈവേ അതോറിറ്റി, വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ, റവന്യൂ ഉദ്യോഗസ്ഥർഎന്നിവരുടെനേതൃത്വത്തിലാണ് പരിശോധന. തുടർച്ചയായ രണ്ടു ദിവസം പരിശോധന നടത്തും.
നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് 5.5 മീറ്ററിൽ ഇരുഭാഗങ്ങളിലും കൂടി പൊതുഗതാഗതം അനുവദിക്കുമെന്ന് നിർമാണ കമ്പനി ചൂണ്ടിക്കാട്ടി. 4.5 മീറ്റർ ഉയരമുള്ള വാഹനങ്ങൾ വരെഈ പാതകളിലൂടെ കടന്നു പോകുന്നതിന് സാഹചര്യം ഒരുക്കാമെന്നും അതിനു മേലുള്ള ഹെവി വാഹനങ്ങൾ പൂർണ്ണമായും സമാന്തരമായി ഒരുക്കിയ വഴികളിലൂടെ തിരിച്ചുവിടാമെന്നും നിർമ്മാണ കമ്പനി അധികൃതർ പറഞ്ഞു. 28 മീറ്റർ വീതിയിലുള്ള സ്ഥലമാണ് നിർമ്മാണ പ്രവർത്തികൾക്കായിവിട്ടുനൽകിയിട്ടുള്ളത്. ഈ സ്ഥലത്ത് വേണം ഗതാഗതവും നിർമ്മാണ പ്രവർത്തികളും നടത്തേണ്ടത്.
വാഹന ഗതാഗതം തിരിച്ചു വിടേണ്ടിവരുമ്പോൾ വടക്കു നിന്നും(അരൂർ ഭാഗത്ത് നിന്നും) ആലപ്പുഴയ്ക്കു പോകേണ്ട വലിയ വാഹനങ്ങൾ അരൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിനു മുൻവശം കൂടി അരൂക്കുറ്റി-ചേർത്തല റോഡിലൂടെ വടുതല, തൃച്ചാറ്റുകുളം, പെരുമ്പളം കവല, വീരമംഗലം, പാണാവള്ളി, പൂച്ചാക്കൽ വഴി മാക്കേകടവിലെത്തി ചേർത്തലയ്ക്കും തുറവൂരിലേക്കും പോകണം. തെക്കു നിന്നും ( ചേർത്തല ഭാഗത്ത് നിന്നും) അരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തുറവൂരിലെത്തി ഇടത്തോട്ടു തിരിഞ്ഞ് തുറവൂർ-കുമ്പളങ്ങി റോഡിലൂടെ സഞ്ചരിച്ച് ചാവടി-എഴുപുന്ന വഴി എറണാകുളം ജില്ലയിൽ എൻ എച്ച് 66ലേക്ക് പ്രവേശിക്കാവുന്നതാണ്.
നിലവിൽ ദേശീയപാത 66ൽ അരൂർ മുതൽ തുറവൂർ വരെ ഉയരപ്പായ നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗത്ത് നാലുവരിപ്പാതയിൽ ഇരു വശങ്ങളിലും 5.5 മീറ്റർ റോഡ് (4.5 മീറ്റർ ഉയരത്തിൽ) ഗതാഗതത്തിനായി നൽകാമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുള്ള സ്ഥലത്തു കൂടി എൽ എം വി, ബസ്സുകൾ, 4.5 മീറ്ററിനുള്ളിൽ ഉയരം വരുന്ന മറ്റ് ഭാരം കുറഞ്ഞ വാഹനങ്ങൾ തുടങ്ങിയ അത്യാവശ്യ സർവ്വീസുകൾ നടത്താവുന്നതാണ്.
വടക്കു നിന്നും (എറണാകുളം ഭാഗത്തു നിന്നും) തെക്കോട്ട് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലി, കളമശ്ശേരി, വൈറ്റില, കുണ്ടന്നൂർ ഭാഗത്തു വെച്ച് കിഴക്കോട്ടു തിരിഞ്ഞ് എം.സി. റോഡിലൂടെയും മറ്റും തിരിച്ച് വിടുന്നതിന് മാർഗ്ഗ നിർദ്ദേശ ബോർഡുകളും അറിയിപ്പുകളും മുൻകൂട്ടി സ്ഥാപിച്ച് ഗതാഗതം തിരിച്ചു വിടുന്നതിന് നടപടി സ്വീകരിക്കും. ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യത്തിലെത്തുന്ന.
കണ്ടെയ്‌നറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആലപ്പുഴയിലേക്ക് വരുമ്പോൾ അരൂക്കുറ്റി റോഡിലൂടെ കിഴക്കോട്ട് തിരിച്ചു വിട്ട് പൂച്ചാക്കൽ മാക്കേക്കടവ് വഴി ചേർത്തലയിലേക്കോ തുറവൂരിലേക്കോ എത്തുന്ന തരത്തിൽ ഗതാഗതം നിയന്ത്രിക്കും.
ചേർത്തല ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ് ചാവടി-എഴുപുന്ന വഴി കുമ്പളങ്ങിയിലെത്തി എറണാകുളത്തേക്ക് എൻ എച്ച് 66ൽ പ്രവേശിക്കണം. തിരുവനന്തപുരം,കൊല്ലം ഭാഗത്തു നിന്നും വരുന്ന കണ്ടെയ്നർ ലോറികളും ഭാരം ഏറിയതും വലിപ്പമുള്ളതുമായ മറ്റു വാഹനങ്ങളും എം സി റോഡ് വഴി തിരിഞ്ഞ് പോകുന്നതിന് മുന്നറിയിപ്പ് ബോർഡുകൾ കായംകുളം, ഹരിപ്പാട് അമ്പലപ്പുഴ, കളർകോഡ്, ചേർത്തല ഭാഗങ്ങളിൽ സ്ഥാപിക്കും.
ഉയരപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയുടേയും വഴി തിരിച്ചു വിടാൻ ഉദ്ദേശിക്കുന്ന പി.ഡബ്ല്യു.ഡി. റോഡുകളുടേയും ഇരു വശങ്ങളിലുമുള്ള അനധികൃത കൈയ്യേറ്റങ്ങളും പാർക്കിംഗുകളും അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ളനടപടികൾ സ്വീകരിക്കും. ഇതിനായി എൻ.എച്ച്.എ.ഐ., പി.ഡബ്ല്യു.ഡി.,പോലീസ്, പഞ്ചായത്ത് വകുപ്പുകൾ ചേർന്ന് നടപടി സ്വീകരിക്കും.
പി.ഡബ്ല്യു.ഡി റോഡുകളിൽ ഇനിയും ചെയ്തു തീർക്കാനുള്ള ടാറിംഗും മറ്റ് അറ്റകുറ്റ പണികളും കരാർ കമ്പനിയും, സൈഡ് ഫില്ലിംഗ് പി.ഡബ്ല്യു.ഡി (റോഡ്‌സ്) ഉം ചേർന്ന് ഒരാഴ്ചക്കുള്ളിൽ ചെയ്തു തീർക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ, ബി.എസ്.എൻ.എൽ. പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പു ലൈനുകൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി.
ഗതാഗതം തിരിച്ചു വിടുന്ന ഭാഗങ്ങളിലും നിർമ്മാണം നടക്കുന്ന ഭാഗങ്ങളിലും ആവശ്യത്തിന് വഴി വിളക്കുകൾ, റിഫ്‌ളക്ടറുകൾ, കോൺവെക്‌സ് ലെൻസുകൾ, ബ്‌ളിംഗർ ലൈറ്റുകൾ, സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കും. ആവശ്യത്തിന് ഫ്‌ളാഗ് മാർഷൽമാരെപോലീസ്നിർദ്ദേശിക്കുന്നതനുസരിച്ച് കരാർ കമ്പനി നിയമിക്കും.
നിർമ്മാണ പുരോഗതി സംബന്ധിച്ച അടുത്ത ഒരു വർഷത്തേക്കുള്ള ബാർ ചാർട്ട് തയ്യാറാക്കാൻ ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദ്ദേശിച്ചു. വഴി തിരിച്ചുവിടുന്ന റോഡുകളിൽ വിദ്യാർഥികൾ നിരത്തിലുള്ള തിരക്കേറിയ സമയത്ത് കണ്ടെയ്‌നറുകളും ട്രെയിലറുകളും നിയന്ത്രിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കും. ബസ് ബേകൾക്ക് അനുയോജ്യമായ സ്ഥലം പോലീസ്,മോട്ടോർ വാഹന വകുപ്പ് എന്നിവർ ചേർന്ന് കണ്ടെത്തുന്നതിനും യോഗത്തിൽ നിർദ്ദേശിച്ചു.
ഗതാഗതം തിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു ട്രയൽ ചൊവ്വാഴ്ച (22.08.2023) അരൂർ ഭാഗത്തു നിന്നു തുറവൂരിലേക്കും, ബുധനാഴ്ച ( 23.08.2023 ) തിരിച്ചും രാവിലെ 11.00 മണി മുതൽ നടത്തും.