ന്യൂഡൽഹി: കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു അനുവദിച്ചു.എട്ട് കോടിയിലധികം കർഷകർക്കായി 16,800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ 11, 12 ഗഡുകൾ കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നു. പുതിയ ഗഡു കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും കാർഷിക മേഖലയുടെ വളർച്ചയ്‌ക്ക് കൂടുതൽ സഹായകമാകുമെന്നും കാർഷിക മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.പദ്ധതിക്ക് അർഹരായ ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം 6,000 രൂപ വീതം എത്തും. 2,000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നൽകുന്നത്.

കിസാൻ പദ്ധതി ആരംഭിച്ചതിനു ശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 53,600 കോടി രൂപയോളം സ്വീകരിച്ചതിൽ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പ്രധാനമന്ത്രി -കിസാൻ പദ്ധതിയിലൂടെ ഗ്രാമീണ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും, വായ്പാ നിയന്ത്രണങ്ങൾ കുറക്കാനും കഴിഞ്ഞു. കൂടാതെ കാർഷിക നിക്ഷേപം വർദ്ധിപ്പിക്കാനും കിസാൻ പദ്ധതിയിലൂടെ സാധിച്ചു. കിസാൻ പദ്ധതിയിലൂടെ കർഷകരുടെ ബുദ്ധിമുട്ടുകൾ കുറക്കാൻ കഴിഞ്ഞുവെന്നും പ്രസ്താവനയിലുണ്ട്.